എന്റെ ചേതന

Name:
Location: Keralam, India

Friday, September 30, 2005

പ്രവാസം - വളയമില്ലാതെ

ബീച്ചിൽ തെരക്ക് കുറവ്.
നേരിയ കാറ്റുണ്ട്.
പക്ഷേ അത് കടലിന്റെ ഭാഗത്തേയ്ക്കാണ്.
മറിച്ചായിരുന്നെങ്കിൽ ഇവിടെ ഇങ്ങനെ ഏറെക്കുറെ വിജനമായി കിടക്കില്ല.
പന്തുകളും ഫ്ലൈയിങ് സോസറുകളുമൊക്കെയുമായി കുട്ടികൾ നിറയേണ്ട സമയം കഴിഞ്ഞിരിക്കുന്നു.

ഇനിയും എത്രമാസം ഈ ചൂടനുഭവിക്കണം… അടുത്ത വേനൽക്കാലത്തിനുമുമ്പ് ലൈസൻസ് കിട്ടാൻ ഭാഗ്യമുണ്ടാവുമോ…
എന്തു ജോലിയും ചെയ്യാമെന്നു പറഞ്ഞാലും “ഡ്രൈവിങ് ലൈസൻസ് ഉണ്ടോ?” എന്നാണ് ആരും ആദ്യമേ ചോദിക്കുക. അതൊട്ടു കിട്ടുന്നുമില്ല.
അടുത്ത ടെസ്റ്റ് വരെ ദിവസങ്ങൾ എങ്ങനെ പോകുമെന്നോർത്തിട്ട് വേവലാതി.
തീറ്റിപ്പോറ്റുന്ന ബന്ധുക്കൾ ഒന്നും അടുത്തില്ല എന്ന സമാധാനം.

മൂന്ന് റൌണ്ടബൌട്ടുകളും ഒത്തിരിയധികം നേർവഴികളും ഒരു കുരുക്കുപിടിച്ച പാർക്കിങ്ങും സാമാന്യം മിടുക്കോടെയും വിറയ്ക്കാതെയും ഒപ്പിച്ചതായിരുന്നു. ഒടുവിൽ ‘സ്റ്റോപ്പ്’ പറഞ്ഞു. പിന്നെ ‘റിവേഴ്സ്’.
നെഞ്ചിടിപ്പേറുമ്പോൾ കരുതി, ഇന്ന് ശാപമോക്ഷം ഉറപ്പ്. ആദ്യം ആരെ വിളിച്ചു പറയണം? ഇതിനടുത്ത് ഫോൺ ബൂത്ത് ഉണ്ടോ? കോയിൻ ഉണ്ടോ കയ്യിൽ?
അടുത്ത മാസം മുതൽ ഒരു ശമ്പളക്കാരനാവും എന്നോർത്തപ്പോൾ കുളിരുകോരി.
എല്ലാ വെള്ളിയാഴ്ച വൈകുന്നേരങ്ങളിലും ബംഗാ‍ളിത്തെരുവിലെ സാൻഡ്‌വിച്ച് കടയിൽ നിന്ന് ചിക്കൻ ഷവർമ വാങ്ങിത്തിന്നണം.
‘യള്ളാ’ പിൻസീറ്റിലിരുന്ന പോലീസുകാരനായിരുന്നു അലറിയത്.
അതുശരി, ഇതുവരെ ഗിയർ മാറ്റിയില്ല.
ഇങ്ങനെയുണ്ടോ ഒരു സ്വപ്നം കാണൽ. ഉള്ളിൽ ചിരിവന്നു.
പിന്നിലേയ്ക്കൊന്നു തിരിഞ്ഞു നോക്കി, ക്ലിയർ.
ക്ലച്ചു ചവിട്ടി, ഗിയർ പിന്നിലേയ്ക്കിട്ടു, വണ്ടി നീങ്ങിത്തുടങ്ങി.
ഉച്ചത്തിലെ ഒരു ഹോണടി കേട്ടുഞെട്ടി. ക്ലച്ചിലെയും ആക്സിലേറ്ററിലെയും കാലുകൾ ഒക്കെ തനിയേ ഉയർന്നുപോയി. പിന്നിലേയ്ക്കുതന്നെ നോക്കി. തൊട്ടു തൊട്ടില്ല എന്ന മട്ടിലുണ്ട് കൂറ്റനൊരു സ്കൂൾ ബസ്. എവിടുന്നു വന്നെത്തി ഇത്രവേഗം എന്നറിയില്ല.
ഏതായാലും തട്ടാഞ്ഞതു ഭാഗ്യം.
കാർഡ് കൈയിൽ വാങ്ങി നോക്കി. കൃത്യം ഒരുമാസത്തെ ഇടവേളയിട്ട് ഒരു തീയതി.
തന്നയാളുടെ മുഖത്തേയ്ക്കൊന്നു നോക്കി. ഒരു ഭാവവ്യതിയാനവുമില്ല.
എത്രയോ പേരെ ഇങ്ങനെ ഇറക്കി വിടുന്നു അവർ…

Tuesday, September 06, 2005

“അത്തം പത്തിനു പൊന്നോണം“

അമ്മേ നമുക്ക് പൂക്കളമിടാമോ, നാട്ടിലെപ്പോലെ?
ഏതെങ്കിലും പൂവ് വാങ്ങിവരാൻ അഛനോടു പറയമ്മേ.. പ്ലീസ്.
ഇത്തവണയെങ്കിലും ഊഞ്ഞാൽ കെട്ടിത്തരാമെന്നു പറഞ്ഞിട്ട് അതും ചെയ്തില്ല.
ഉം. ഊഞ്ഞാൽ അഛന്റെയും അമ്മയുടെയും കഴുത്തേൽ കെട്ടിയാ മതിയോ?ഒന്നു നിന്നു തിരിയാനിടമില്ല. അതിനിടെയാ ഊഞ്ഞാൽ.

നാട്ടിൽ പോയാൽ മതിയായിരുന്നു... അല്ലേ കുട്ടാ?

ഹും. പോയി നോക്ക്, അവിടെ അത്തപ്പൂക്കളം ചവിട്ടുപായപോലെ ഉണ്ടാക്കി വി
ൽക്കുന്നത്രേ.